Sunday, July 12, 2009

കരളുരുകും ഒരു കഥ പറയാം.

അങ്കിള്‍ജി, ഇധര്‍ ആവോ, ബച്ചാവോ
ഹൃദയത്തില്‍ തറച്ച് കയറിയ കൂരമ്പ് പോലെ ദീനരോദനം എന്നെ വല്ലാതെ നോവിച്ച് കൊണ്ടേയിരിക്കുന്നു.മനസ്സാക്ഷിക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യം പോലെ.
**************************************************************************
പതിവുള്ള പ്രഭാത സവാരിക്കിടയിലാണ് അത് സംഭവിച്ചത്. വീട്ടില്‍ നിന്നും മെയിന്‍ റോഡിലെത്തി നേരെ കിഴക്കോട്ട് ഒരു കിലോമീറ്റര്‍ നടന്ന് പോയിട്ടുണ്ടാവും.നേരം വെളുത്തിട്ടില്ല.എവിടെ നോക്കിയാലും കട്ട പിടിച്ച ഇരുട്ട്.റോഡില്‍ വാഹനത്തിരക്ക് കുറവാണ്.ട്രാഫിക് നിയമങ്ങള്‍ പാലിച്ച് റോഡിന്റെ വലത് വശത്ത് കൂടി ഓരം ചേര്‍ന്ന് അതിവേഗം നടന്ന് പോയിക്കൊണ്ടിരുന്ന എന്നെ ഞെട്ടിച്ചത് ദയനീയമായ ദീനരോദനമായിരുന്നു. വളരെ താഴ്ന്ന ക്ഷീണിച്ച സ്വരത്തിലുള്ള കരച്ചില്‍ കേട്ട് ആഭാഗത്തേക്ക് നോക്കിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ റോഡിന്റെ മറുഭാഗത്ത് ഒരാള്‍ കിടക്കുന്നത് കണ്ടു. തിടുക്കത്തില്‍ മറ്റൊന്നും ആലോചിക്കാതെ റോഡ് മുറിച്ച് കടന്ന് അയാളുടെ അടുത്തെത്തി.സൂക്ഷിച്ച് നോക്കിയപ്പോള്‍ അവിടെ കിടക്കുന്നത് ഒരു ചെറുപ്പക്കാരനാണെന്നും അയാള്‍ തീരെ അവശനിലയിലാണെന്നും മനസ്സിലായി.പതിയെ നിലത്ത് കുത്തിയിരുന്ന് മനുഷ്യനെ സശ്രദ്ധം നിരീക്ഷിച്ചപ്പോള്‍ അയാള്‍ക്ക് ബോധമുള്ളതായി തോന്നി.പെട്ടെന്ന് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ച് പതിയെ റോഡ് മുറിച്ച് കടന്ന് ഒരു കടയുടെ വരാന്തയില്‍ കൊണ്ടിരുത്തി.
അങ്കിള്‍ജീ, മുശ്ചേ ബച്ചാവോ, ചക്കര്‍ ലഗ് രഹാഹൈ”.
അയാള്‍ വീണ്ടും കരയാന്‍ തുടങ്ങി. അറിയാമായിരുന്ന ഹിന്ദിയില്‍ അയാളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഏതോ ഒരു മോട്ടോര്‍ വാഹനത്തില്‍ നിന്നും റോഡില്‍ വീണതാണെന്നും അങ്ങനെയാണ് അയാള്‍ സ്ഥിതിയിലായതെന്നും എനിക്ക് മനസ്സിലായി.ഒറ്റക്കായ ഞാന്‍ സഹായത്തിനായി ചുറ്റും നോക്കിയപ്പോള്‍ ആരുമില്ല.റോഡ് വിജനം.ഇടക്കിടെ തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങളല്ലാതെ മനുഷ്യജീവികളെയൊന്നും കാണാനില്ല.ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പരിചയക്കാരനായ ഒരാള്‍ അത് വഴി വന്നു.അദ്ദേഹത്തോട് ഉണ്ടായ കാര്യങ്ങള്‍ ധരിപ്പിച്ചു.ഇതിനിടയില്‍ ആ സാധു മനുഷ്യന്‍ അസ്വസ്ഥനാകാന്‍ തുടങ്ങി. പെട്ടെന്ന് ഞങ്ങളെ അമ്പരപ്പിച്ച് കൊണ്ട് അയാള്‍ കുറെ രക്തം പുറത്തേക്ക് തുപ്പി. വായില്‍ നിന്നും ഈ അവസരത്തില്‍ രക്തം വരുന്നത് അത്ര പന്തിയല്ല എന്നറിയാമായിരുന്ന എനിക്ക് അയാളുടെ തലയ്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടാകാമെന്ന് ഊഹിക്കാന്‍ കഴിഞ്ഞു.
*********************************************
എത്രയും പെട്ടെന്ന് അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വാഹനങ്ങളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. തിരുവനന്തപുരത്തുള്ള പോലീസ് കണ്‍ ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ അവര്‍ സഹായിക്കുമെന്ന് അറിയാമെന്നുള്ളത് കൊണ്ട് ആ വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചു. സുഹൃത്തിനെ ഹിന്ദിക്കാരനെ നോക്കാനേല്‍പ്പിച്ച് ഞാന്‍ അടുത്തുള്ള ഒരു വീട് ലക്ഷ്യമാക്കി നടന്നു. ആ വീട്ടിന്റെ ഉടമസ്ഥനെ വല്ല വിധേനെയും ഉണര്‍ത്തി കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു.ആ വീട്ടിലെ ഫോണില്‍ നിന്നും ‘ 100’ -ല്‍ വിളിച്ച് സംഭവം വള്ളി പുള്ളി തെറ്റാതെ ഏമാനന്മാരെ ധരിപ്പിച്ചു. സ്ഥലത്തിന്റെ ലൊക്കേഷനും മറ്റും തിരക്കിയ പോലീസ് എത്രയും വേഗം സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കി(കുറുപ്പിന്റെ ഉറപ്പാണതെന്ന് പിന്നീടാണറിഞ്ഞത്).ആശ്വാസത്തോടെ ഞാന്‍ ഹിന്ദിക്കാരന്റെ അടുത്തെത്തി. രാവിലെ അഞ്ചരക്ക് മകളെ ട്യൂഷന് കൊണ്ട് പോകാനുള്ള തത്രപ്പാടില്‍ ഞാന്‍ സുഹൃത്തിനെ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ചിട്ട് വീട്ടിലേക്ക് പോയി.
**********************************************************
ഈ സംഭവം നടന്ന് രണ്ട് മൂന്ന് ദിവസം എനിക്ക് പതിവുള്ള പ്രഭാത സവാരിക്ക് പോകാന്‍ കഴിഞ്ഞില്ല.എല്ലാം ശുഭമായി കലാശിച്ചിണ്ടാകാമെന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു.നാലാമത്തെ ദിവസം ഓഫീസ്സില്‍ നിന്നും തിരിയെ വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍ വച്ച് ഒരു സുഹൃത്തിനെ കാണാനിടയായി.സംഭാഷണത്തിനിടയില്‍ അദ്ദേഹത്തില്‍ നിന്നുമാണ് ഞാനാ നടുക്കുന്ന വാര്‍ത്ത അറിയുന്നത്.
******************************************************************
മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രാവച്ചമ്പലം ജംഗ്ഷനില്‍ ഒരു കടയുടെ വരാന്തയില്‍ അജ്ഞാതനായ ഒരാള്‍ മരിച്ചിരിക്കുകയായിരുന്നുവെന്നും,പോലീസെത്തി ശവശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട് പോയിയെന്നും അറിയാന്‍ കഴിഞ്ഞു.
ഇതിന് അനുബന്ധമായി അദ്ദേഹം നടത്തിയ അന്വേഷണം ആ ദുരന്ത സംഭവത്തിന്റെ ചുരുളഴിയുവാന്‍ സഹായിച്ചു.കടവരാന്തയില്‍ മരിച്ചിരുന്ന മനുഷ്യന്‍ അന്നെ ദിവസം രാവിലെ ആറ് മണിക്ക് ജംഗ്ഷന് കുറച്ചകലെയുള്ള ഒരു വീട്ടില്‍ കയറിച്ചെന്ന് അതിക്രമം കാണിച്ചുവെന്നും കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ കൂട്ടം കൂടി നന്നായി കൈകാര്യം ചെയ്തുവെന്നും അറിഞ്ഞു.

ഈ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് രക്ഷിക്കുവാന്‍ കഴിയാതെ പോയ ഹതഭാഗ്യനായ ആ മനുഷ്യന്റെ ദുര്‍വിധിയോര്‍ത്ത് എന്റെ ദുഖം ഇരട്ടിച്ചു.റോഡില്‍ തലയടിച്ച് വീണ അയാള്‍ക്ക് ഗുരുതരമായ സെറിബറല്‍ ഹെമറേജ് സംഭവിച്ചിരിക്കാം.തലക്കേറ്റ ക്ഷതം അയാളെ അബോധാവസ്ഥയിലെത്തിച്ച് കാണും.സ്വബോധം നഷ്ടപ്പെട്ട് പിച്ചും പേയും പുലമ്പി ദിക്കറിയാതെ എവിടെയൊക്കെയോ നടന്ന് പോയ ആ പാവം മനുഷ്യന് നാട്ടുകാരുടെ തല്ല് കൂടി ഏല്‍ക്കേണ്ടിവന്നു.ആരും ശ്രദ്ധിക്കാനില്ലാതെ രോഗം ഗുരുതരാവസ്ഥയിലെത്തി അയാള്‍ മരിക്കുകയാണുണ്ടായത്.തക്ക സമയത്ത് അയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ അയാള്‍ രക്ഷപ്പെടുമായിരുന്നു.ഇക്കാര്യത്തില്‍ പോലീസ്സിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച ഗുരുതരമാണ്. ഫോണ്‍ ചെയ്ത് വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തിയില്ല. ഞാനും കുറ്റക്കാരനാണ്.

ഉത്തരേന്ത്യയിലെ ഏതോ ഒരു ഗ്രാമത്തില്‍ ഇന്നും തങ്ങളുടെ ഉറ്റവന്റെ വരവും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയാവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു.


Friday, August 1, 2008

വ്യഥ

നസ്സില്‍ കുറെ നൊമ്പരവും ഒപ്പം സന്തോഷവും അവശേഷിക്കുന്നു.കാലം ഒന്നുമറിയാത്തവനെപ്പോലെ കടന്നുപോയി.തിരുവാതിരയുടെ പാട്ട് കേള്‍ക്കുമ്പോഴും ചെറുമക്കളുടെ കൊയ്ത്ത് പാട്ട് കേള്‍ക്കുമ്പോഴും ഞാന്‍ ബോധവാനാകുന്നു.
ക്രൂരനായ കാലം!
ജീവിക്കാനറിയാത്തവനെ ചവിട്ടി മെതിച്ച് കടന്ന് പോകുന്നു.മനസ്സിന്റെ അഗാധതയില്‍ ഉണ്ടായിട്ടുള്ള മുറിവുകള്‍ മായ്ക്കുവാന്‍ കാലത്തിന് കഴിയുമോ?
പ്രശാന്തമായ ഗ്രാമാന്തരീക്ഷം!
അതില്‍ ഞാന്‍ ലയിച്ച് ചേര്‍ന്നെങ്കില്‍........
വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ നാട്ടുകാരുടെ കുശലാന്വേഷണങ്ങളില്‍ നിന്ന് മനപ്പൂര്‍വം അകന്ന് മാറി.
നാളെയുടെ നീണ്ട നാമ്പുകള്‍ തന്നില്‍ പ്രതീക്ഷകളുണര്‍ത്തുകയാണോ?
ആവോ, ആര്‍ക്കറിയാം?
വേനലില്‍ വിണ്ട് കീറിക്കിടക്കുന്ന പാടങ്ങള്‍ കടന്ന് പോവുമ്പോള്‍ മനസ്സില്‍ നിറയെ അസ്വസ്ഥതയായിരുന്നു.
നിരാശ......നഷ്ടബോധം...
ഓഫീസ്സില്‍ ചെല്ലുമ്പോള്‍ സഹപ്രവര്‍ത്തകരുടേയും അവിടെ വന്ന് കയറുന്നവരുടേയും സഹതാപം.
ഓഫീസ്സിനകത്തേക്ക് കയറുമ്പോള്‍ ശ്വാസം മുട്ടുന്ന പ്രതീതി.ഇടുങ്ങിയ മാറാല പിടിച്ച കുടുസ്സായ മുറി.
ആ മുറിക്കകത്ത് ഞെരുങ്ങിയിരിക്കുന്ന ഓഫീസ്സ് സാധനങ്ങള്‍.ഇടക്കിടയ്ക്ക് കരം കെട്ടാന്‍ വരുന്ന ആളുകളുടെ തിരക്ക്.
കോല്‍ക്കാരന്‍ കൃഷ്ണന്‍ കുട്ടിയുടെ ശബ്ദം “മരക്കാരിക്കാ അഞ്ച് ചായ.”
പാവം കൃഷ്ണന്‍ കുട്ടി.
ദു:ഖവും പേറി നടക്കുന്ന ചെറുപ്പക്കാരന്‍.
ഓര്‍ത്തപ്പോള്‍ സഹതാപം തോന്നി.
മൂകത...............................
ചുറ്റുമുള്ള ശ്മശാന നിശബ്ദത വേദന സൃഷ്ടിക്കുന്നു.
ഉള്ളില്‍ നുര കുത്തുന്ന വേദന.
ചുരത്തില്‍ നിന്നും പുതുമണ്ണിന്റെ മണമുള്ള കാറ്റ് ആഞ്ഞടിക്കുന്നു.
എനിക്ക് അസ്വസ്ഥത തോന്നി.എന്തേ ഈ അസ്വസ്ഥതക്ക് കാരണം?
ഞാന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയാണോ?എന്റെ പ്രീയപ്പെട്ട ഗ്രാമമേ,നിന്നിലെ തുടുത്ത സന്ധ്യകള്‍,
ഗ്രാമക്ഷേത്രത്തിലെ നിറദീപങ്ങള്‍,നിലാവുടുത്ത രാത്രികള്‍,നിറഞ്ഞ് കവിഞ്ഞ കായലും തോടും........
തിരക്കില്‍ സ്വസ്ഥമായി ചിന്തിക്കാന്‍ കിട്ടുന്ന ഏകാവസരമായ ഉറക്കം വൈകിയെത്തുന്ന രാത്രികളില്‍ ഞാന്‍ ഇവയെല്ലാം സ്വപ്നം കാണുന്നു.ഞാന്‍ ഞാനല്ലാതായിത്തീരുന്നു..................
ജീവിതം!
ഞാന്‍ എന്റെ ജീവിതം ഇവിടെ ആരംഭിക്കുന്നു.......
ഇവിടെ അവസാനിക്കുകയുമാ‍ണോ?
ഇതാണോ ജീവിതം.!
സ്ഥായിയായ ഭാവം എന്നില്‍ കുടി കൊള്ളുന്നു.
എനിക്ക് ഇവിടെ നിന്നും രക്ഷപ്പെടാനാവുമോ?
അതെ, എനിക്കെങ്കിലും.
ഞാന്‍ ആരാണ്?
ആയിരം നാവുകള്‍ തിരിഞ്ഞ് നിന്ന് എന്നോട് ചോദിക്കുന്നത് പോലെ.
നീ ആരാണ്?.......... നീ................
ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു..................
ആരാണ് എന്നില്‍ കുടി കൊള്ളുന്നത്?
അപ്പൂപ്പന്‍ കൂടെക്കൂടെ പറയാറുള്ളത് ഉള്ളില്‍ തേട്ടി.
“എന്റെ അച്ഛന്റെ ആത്മാവുണ്ടെടാ നിന്നില്‍.അച്ഛന്റെ അതെ സ്വഭാവം,പെരുമാറ്റം”.
ഞാന്‍ ചിന്തിച്ചു.!
അപ്പൂപ്പന്റെ അച്ഛനാണോ ഞാന്‍?
അതെ,അതെ....
അന്തരാത്മാവ് തന്നെ ഉത്തരം തരുന്നു.
ഞാന്‍ ആരാണ്?................
എനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഞാന്‍ അനന്തനാണ്.!!!
ആരുണ്ട് എന്നെ ജയിക്കാന്‍!
എനിക്ക് രക്ഷപ്പെടണം.
അനന്തതയിലേയ്ക്ക് പറന്നകലണം.
ഊഷരഭൂമികളിലൂടെയുള്ള പ്രയാണം.
അത് അസാധ്യമാണോ?
ആവോ, ആര്‍ക്കറിയാം.
മോഹനസങ്കല്പങ്ങളേ,എനിക്ക് വിട തരൂ..........
നാട്ടിന്‍പുറത്തെ അരണ്ട സന്ധ്യാവേളകളില്‍,
ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ശിവന്റെ അമ്പലത്തിനരുകില്‍,
ഒരു പിടി ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നു.
മധുരിക്കുന്ന ഓര്‍മ്മകള്‍.........
അല്പം ആശ്വസിച്ചോട്ടെ.
ഓര്‍മ്മകള്‍ എന്നെ വിടാതെ പിന്തുടരുന്നു.
പൂനിലാവെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന രാവുകള്‍.
പടര്‍ന്ന് പന്തലിച്ച അരയാല്‍. നിലാവിനെ വിഴുങ്ങുന്ന ഇരുട്ട്.
ആലിംഗനബദ്ധരായ നിമിഷങ്ങള്‍.........
ചിന്തിക്കുന്തോറും മനസ്സില്‍ അനുഭൂതിയുടെ ചെണ്ടമേളം.....
ഇക്കിളിക്കൊള്ളിച്ച നിമിഷങ്ങള്‍!!!
ശാലീനയാ‍യ പെണ്‍കുട്ടി, എന്നെ മറന്നേക്കു........
സുഖാനുഭൂതികള്‍ പകരുന്ന സ്മരണകള്‍ എന്നെ തേടിയെത്തുന്നു.
എന്റെ കുട്ടി.....
നിന്റെ സ്വപ്നങ്ങളില്‍ ഞാനലിഞ്ഞ് ചേരുന്ന നിമിഷം, രണ്ട് പൂക്കളുടെ സൌരഭ്യം ഒന്നാവുന്നപോലെ.
ഏതോ ഒരു സ്വകാര്യനിമിഷത്തില്‍ ഭൂതത്താന്‍ കാവിനടുത്ത് വച്ച് മാറത്ത് പറ്റിച്ചേര്‍ന്ന് കൊണ്ട് നീ എന്നോട് ചോദിച്ചു. “ചേട്ടന്‍ എന്നെ മറക്കുമോ?” “ഇല്ല കുട്ടി, ഒരിക്കലും നിന്നെ മറക്കില്ല.
എന്നില്‍ പ്രതീക്ഷകളുടെ നാമ്പുണര്‍ത്തിയ നിന്നെ ജീവിതാവസാനം വരെ ഓര്‍മ്മിക്കും”.
ചില സന്ധ്യകളില്‍ കായല്‍ത്തീരത്തീലൂടെ ഋഷിഭൌമനെപ്പോലെ അലഞ്ഞുതിരിഞ്ഞു.
അങ്ങകലെ.....
നീലനിറത്തില്‍ മൂക്കുന്നിമലകളുടെ മിന്നലാട്ടം.....
അങ്ങകലെ വെണ്മേഘങ്ങള്‍ മലശിഖരങ്ങളെ ഉമ്മ വച്ചകലുന്നു.
ഞാനൊരു യക്ഷനായി. അളകാപുരിയിലെ യക്ഷന്‍......
പ്രീയപ്പെട്ട കുട്ടീ. നിന്റെ പ്രതീക്ഷകളെനിക്ക് അജ്ഞാതമല്ലായിരുന്നു.
നാളത്തെ പ്രതീക്ഷകളെന്നെ പൂത്തിരികത്തിച്ച് ക്ഷണിക്കുകയായിരുന്നു.
നിന്റെ നക്ഷത്രം വിരിയുന്ന കണ്ണുകളെ, നിന്നിലെ ഹൃദയത്തെ, നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു.

അനന്തതയിലേക്ക്.....
ഒരു ചൈത്രപഞ്ചമിയില്‍....
കുളിച്ചീറനണിഞ്ഞ് പൂ ചൂടി മനോഹരിയായി ഒരു മാലാഖയെപ്പോലെ അവള്‍ വന്നു.
നീലാകാശത്തിലെ താരകളെ സാക്ഷി നിര്‍ത്തി വിങ്ങി വിങ്ങി നീ പറഞ്ഞു.
“ഞാന്‍ ചേട്ടനെ മാത്രമേ വിവാഹം കഴിക്കൂ.”
“കുട്ടീ ഞാനിന്ന് കടല്‍ക്ഷോഭത്തില്‍പ്പെട്ട് മുങ്ങാന്‍ പോവുന്ന തോണിയെപ്പോലെ നിസഹായനാണ്.”
എനിക്ക് രക്ഷപ്പെടണം..........അങ്ങകലെ ആകാശഗംഗയ്കുമപ്പുറത്ത്.....
ഒരു നേര്‍ത്ത ബിന്ദുവാകണം...........!!!


കുറിപ്പ്: ഈ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ്.